പി. പ്രസാദ്, കൃഷി മന്ത്രി  Source: Facebook
KERALA

കൃഷി മന്ത്രിയുടെ ശാസനയ്ക്ക് പിന്നാലെ പണമെത്തി; നൂറനാട് പന്നി ആക്രമിച്ച കർഷകർക്ക് നഷ്ടപരിഹാരത്തുക ലഭിച്ചു

വിഷയത്തിൽ കൃഷി മന്ത്രി പി. പ്രസാദ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: അഞ്ച് വർഷത്തെ പോരാട്ടത്തിന് ഒടുവിൽ നൂറനാട് സ്വദേശികളായ സോമനും മാത്യൂവിനും നീതി ലഭിച്ചു. പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകർക്ക് നഷ്ടപരിഹാരത്തുക ലഭിച്ചു. ഏകദേശം അഞ്ച് വർഷമാണ് സാമ്പത്തിക സഹായത്തിനായി ഇരുവരും സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയത്. വിഷയത്തിൽ കൃഷി മന്ത്രി പി. പ്രസാദ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ചിരുന്നു. പിന്നാലെയാണ് ഇരുവർക്കും പണം ലഭിച്ചത്.

2020ലായിരുന്നു നൂറനാട് സ്വദേശികളായ സോമനും മാത്യൂവിനെയും പന്നി ആക്രമിച്ചത്. നഷ്ടപരിഹാരം ലഭിക്കാനായി ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി ഓഫീസുകൾ തോറും കയറിയിറങ്ങിയിരുന്നു. സംഭവത്തിലെ നഷ്ടപരിഹരമാണ് ഉദ്യോഗസ്ഥ അലംഭാവത്തിൽ വൈകിയത്.

ഉദ്യോഗസ്ഥർ ചക്രവർത്തിമാരല്ലെന്നും, സർക്കാർ ജീവനക്കാർ ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങുന്നവരാണ് എന്ന് ഓർമ വേണമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. പിഎസ്‌സി എഴുതി ജോലി കിട്ടി എന്ന ഭാവം ഏതൊരു ഉദ്യോഗസ്ഥർക്കും വേണ്ട. ജനാധിപത്യമുള്ളത് കൊണ്ട് മാത്രമാണ് പിഎസ്‌സി ഉണ്ടായത്. പ്രശ്നങ്ങൾ പരിഹരിക്കാനായില്ല എന്ന് പറയാനല്ല ശമ്പളം കൃത്യമായി നൽകുന്നത്. ആരെയും പേടിക്കേണ്ട, കൃത്യമായി ശമ്പളം കിട്ടുമെന്ന ചിന്തയാണ് ഉദ്യോഗസ്ഥർക്ക് ഉള്ളത് എന്നും മന്ത്രി വിമർശിച്ചു. നഷ്ടപരിഹാരത്തിനുള്ള ഫയലിൽ ഒപ്പിടാത്ത ഡോക്ടർക്കെതിരെയും നടപടി വരുമെന്നും വേദിയിൽ മന്ത്രി അറിയിച്ചിരുന്നു.

SCROLL FOR NEXT