KERALA

സാമ്പത്തിക പ്രതിസന്ധി; ലൈസൻസ് ഫീസ് നിരക്ക് പുന:ക്രമീകരിക്കണമെന്ന് ബോട്ടുടമകൾ

വർഷങ്ങളായിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്നം പുതിയ സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബോട്ടുകളുടെ ലൈസൻസ് ഫീസ് നിരക്ക് പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തം. ചെറുകിട ബോട്ടുകൾക്കും വലിയ ബോട്ടുകൾക്കും ഒരേ ഫീസ് നിരക്ക് ഏർപ്പെടുത്തിയത് അശാസ്ത്രീയമാണന്നും മാറ്റം വരുത്തണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വർഷങ്ങളായിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്നം പുതിയ സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.

2018ലാണ് എല്ലാ മത്സ്യബന്ധന ബോട്ടുകൾക്കും ഒരേ ലൈസൻസ് ഫീസ് നിരക്ക് ഏർപ്പെടുത്തിയത്. ചെറിയ ബോട്ടുകൾക്ക് നേരത്തേ 2120 രൂപയായിരുന്നു ഫീസ്. ഇതാണ് 12ഇരട്ടി വർധിപ്പിച്ച് 26250 രൂപയാക്കിയത്. വലിയ ബോട്ടുകൾക്കും ഇതേ ഫീസ് ഈടാക്കുന്നത്.

100 എച്ച്പി മുതൽ 120 എച്ച്പി വരെയുള്ള എഞ്ചിൻ പവർ ഉപയോഗിച്ച് പരമാവധി 10 നോട്ടിക്കൽ മൈൽ ദൂരം പോയി മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകാർക്ക് നിരക്ക് ഉയർത്തിയത് തിരിച്ചടിയായി. മത്സ്യത്തൊഴിലാളികൾക്ക് ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. പുതിയ സർക്കാർ അധികാരത്തിലേറിയാൽ ഇതിൽ നിന്നൊരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.

20000 രൂപയിലധികം ചെലവഴിച്ചാണ് ഓരോ ചെറിയ ബോട്ടുകളും മത്സ്യബന്ധനത്തിന് പോകുന്നത്. കടൽ കനിയാത്തതിനാലും കോവിഡ് മൂലവും മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടിലായിരുന്നു. കുടുംബങ്ങൾ നിത്യ ചെലവിന് പോലും വഴിയില്ലാതെ കഴിയുന്ന സമയത്താണ് സർക്കാർ പത്തിരട്ടിയിലധികം ഫീസ് ഈടാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.

ഡീസൽ സബ്‌സിഡി നിർത്തലാക്കിയതിൽ നേരത്തെ മത്സ്യതൊഴിലാളികൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. കഴിഞ്ഞ സർക്കാറിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ പുതിയ യുഡിഎഫ് സർക്കാറിലൂടെ മാറ്റം വരുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ.

SCROLL FOR NEXT