പാലക്കാട്: യുഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ പഞ്ചായത്തിൽ വൻ സാമ്പത്തിക തിരിമറി. പതിമൂന്ന് ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇ ഗ്രാമസ്വരാജ് വഴി പഞ്ചായത്ത് നടത്തിയ പണമിടപാടിലാണ് ക്രമക്കേട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാരെ സസ്പെൻ്റ് ചെയ്തു. ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞു. 17 അനധികൃത ഇടപാടുകളിലൂടെ 12,90,550 രൂപ രണ്ട് സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ.
കേസിൽ ഒരു ജീവനക്കാരിയെയും ഭർത്താവിനെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കല്ലടിക്കോട് പൊലീസിൽ പഞ്ചായത്ത് സെക്രട്ടറി പരാതി നൽകിയിട്ടുണ്ട്. ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.