എറണാകുളം: ഫോർ ഷോർ റോഡിലുള്ള എസ്‌സി-എസ്‌ടി പോസ്റ്റ് മെട്രിക് ഹോസ്സ്റ്റലിലെ മരത്തിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടാനുള്ള ശ്രമം അവസാനിപ്പിച്ച് വനം വകുപ്പ്. ആൾക്കൂട്ടം കാരണം പാമ്പ് താഴേക്ക് ഇറങ്ങി വരാനുള്ള സാധ്യത കുറവായതിനാലാണ് പിടികൂടാത്തത്. പാമ്പ് താഴേക്ക് ഇറങ്ങാൻ രണ്ട് ദിവസമെങ്കിലും എടുക്കുമെന്നാണ് വനംവകുപ്പിൻ്റെ നിഗമനം. അതുകൊണ്ടുതന്നെ വനം വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥൻ സ്ഥലത്ത് തുടര്ർന്ന് പാമ്പിനെ നിരീക്ഷിക്കും. പാമ്പ് സ്വയം താഴേക്ക് ഇറങ്ങി വന്നാൽ പിടികൂടുമെന്നും വനം വകുപ്പ് അറിയിച്ചു. നിലവിൽ 15 മീറ്ററോളം ഉയരത്തിലാണ് പാമ്പ് ഉള്ളത്.
ഇന്ന് രാവിലെ ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് മരത്തിലേക്ക് പെരുമ്പാമ്പ് കയറിപ്പോകുന്നത് കണ്ടത്. മരത്തിലെ കാക്കക്കൂട്ടിൽ നിന്ന് ഇരവിഴുങ്ങിയ ശേഷം മരത്തിൽ തന്നെ പെരുമ്പാമ്പ് നില ഉറപ്പിക്കുകയായിരുന്നു. മരത്തിന്റെ ഏറ്റവും ഉയരത്തിലെ ശിഖരത്തിലാണ് പാമ്പ് ഇരിക്കുന്നത്. വെയിൽ കൂടിയതോടെ പാമ്പ് കുറച്ച് താഴേക്ക് ഇറങ്ങി. ഇതോടെ കാക്കയും പരുന്തും പെരുമ്പാമ്പിന് പിറകെ കൂടി. വഴിയിലൂടെ പോയ യാത്രക്കാർക്കും നഗരത്തിൽ പാമ്പിനെ കണ്ടപ്പോൾ കൗതുകമായി.
പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി എങ്കിലും ഉയരം കൂടുതൽ ആയതിനാൽ മുകളിലേക്ക് കയറാനായില്ല. വിവരമറിഞ്ഞ് കൗൺസിലറും എംഎൽഎയും സ്ഥലത്തെത്തി. ഇതിനിടെ വെള്ളമടിച്ച് പാമ്പിനെ താഴേക്ക് ഇറക്കാനും ആലോചനയായി. പാമ്പ് താഴേക്ക് വീണ് പരിക്കു പറ്റുമോ എന്ന ആശങ്ക മൂലം ഫയർഫോഴ്സ് പിന്മാറി. വെള്ളം ഒഴിച്ചാൽ കൂടുതൽ മുകളിലേക്ക് പോകാനുള്ള സാധ്യതയും കണക്കിലെടുത്താണ് പിന്മാറ്റം. ഹോസ്റ്റലിന്റെ പരിസരം മുഴുവൻ കാടുപിടിച്ച നിലയിലാണ്. പാമ്പിനെ പിടികൂടിയാൽ ഉടൻ ഈ ഭാഗം വെട്ടിതെളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.