KERALA

EXCLUSIVE | അതിരപ്പിള്ളി ആദിവാസി ഉന്നതികളിലെ പുനരധിവാസം അട്ടിമറിച്ച് വനംവകുപ്പ്; സംരക്ഷിത വനഭൂമി കയ്യേറിയെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം

ആദിവാസികൾ സംരക്ഷിത വനമേഖലയിൽ താമസിച്ചാൽ വനമേഖലയുടെ സ്വഭാവം മാറുമെന്നും ഹൈക്കോടതിയിൽ വനംവകുപ്പിന്റെ സത്യവാങ്മൂലം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: അതിരപ്പള്ളി, അരേക്കാപ്പ്, വീരാൻകുടി ഉന്നതികളിലെ 44 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം അട്ടിമറിച്ച് വനംവകുപ്പ്. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് സർക്കാർ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചവർക്ക് ഒപ്പം നിന്ന ശേഷം നിലപാട് മാറ്റി. ആദിവാസികൾ സംരക്ഷിത വനമേഖലയിൽ താമസിച്ചാൽ വനമേഖലയുടെ സ്വഭാവം മാറുമെന്നും ഹൈക്കോടതിയിൽ വനംവകുപ്പിന്റെ സത്യവാങ്മൂലം.

ജില്ലാ-സംസ്ഥാന മോണിറ്ററിങ് കമ്മറ്റി യോഗത്തിൽ പങ്കെടുത്ത് തീരുമാനത്തെ അനുകൂലിച്ച വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരാണ് പിന്നീട് നിലാപാട് മാറ്റിയത്. പുനരധിവാസം അട്ടിമറിച്ചതിന്റെ കൂടുതൽ തെളിവുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സർക്കാർ ഇടപെട്ട് മാരാങ്കോട്ടേക്ക് മാറ്റി താമസിപ്പിച്ചവർ സംരക്ഷിത വന ഭൂമി കയ്യേറിയെന്നാണ് വനം വകുപ്പിന്റെ വാദം. ആദിവാസികൾ സംരക്ഷിത വനമേഖലയിൽ താമസിച്ചാൽ വനമേഖലയുടെ സ്വഭാവം മാറുമെന്നും വനം വകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ദുരിതത്തിലായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ താമസിച്ചിരുന്ന വനഭൂമി ഏറ്റെടുത്ത് പകരം ഭൂമി നൽകാൻ സംസ്ഥാന സർക്കാരാണ് തീരുമാനിച്ചത്. തീരുമാനത്തെ അനുകൂലിച്ച വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് പിന്നീട് നിലാപാട് മാറ്റിയത്. പ്രശ്ന പരിഹാരത്തിന് ഇടപെട്ട കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന വകുപ്പിനെയും വനം വകുപ്പ് അവഗണിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വനംമന്ത്രാലയം മാർച്ച് 18ന് കേരള ഫോറസ്റ്റ് ചീഫ് കൺസർവേറ്ററോട് വിവരം തേടിയെങ്കിലും മറുപടി നൽകിയില്ല. മറുപടിയുടെ അടിസ്ഥാനത്തിൽ വന നിയമങ്ങളുടെ പരിധിയിൽ നിന്ന് സൗകര്യങ്ങളൊരുക്കാമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചെങ്കിലും വനംവകുപ്പ് അവഗണിച്ചു. നിസഹായരായ മനുഷ്യരെ പ്രതിസന്ധിയിലാക്കി വനം വകുപ്പ് നടത്തിയ അട്ടിമറിയുടെ വിവരങ്ങൾ മാസങ്ങൾക്ക് മുൻപും ന്യൂസ് മലയാളം പുറത്ത് വിട്ടിരുന്നു.

SCROLL FOR NEXT