പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് നേതൃത്വമെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. അങ്ങനെയൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യത്തെ പൗരൻമാർക്ക് സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. മറ്റ് ചോയ്സില്ലാത്തതിനാലാണ് കോൺഗ്രസിൽ ചേർന്നത്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമോയെന്നത് സാങ്കൽപ്പിക ചോദ്യമെന്നും കണ്ണൻ ഗോപിനാഥൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സംസ്ഥാന സർക്കാരിന് ധാർഷ്ട്യമെന്നും ചോദ്യങ്ങൾ കേൾക്കാനോ ഉത്തരം പറയാനോ സർക്കാരിന് താൽപര്യമില്ലെന്നും കണ്ണൻ ഗോപിനാഥൻ കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുകച്ച വിജയമുണ്ടാക്കുമെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ കണ്ണൻ ഗോപിനാഥൻ്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എഐസിസി നേതാക്കളോട് വിവരങ്ങൾ തേടിയിരുന്നു. പട്ടികയിലുണ്ടായിരുന്ന ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ.എസ്. ജയഘോഷ് എന്നിവരുടെ വിജയസാധ്യതയും എഐസിസി പരിശോധിക്കും. കനഗോലു റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കണ്ണനെ മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മണ്ഡലത്തിൽ പ്രതിരോധത്തിലാണ് കോൺഗ്രസ്. കണ്ണനിലൂടെ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി. കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച് സിവിൽ സർവീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോൺഗ്രസിൽ ചേർന്നത്.