തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ ജീവനൊടുക്കിയ നിതിൻ രാജിൻ്റെ സംസ്‌കാരം സഹോദരിയുടെ വീട്ടുവളപ്പിൽ നടന്നു. തിരുവനന്തപുരം ചാലക്കടവിലെ വീട്ടിൽ നിതിന് അന്ത്യോപചാരം അർപ്പിക്കാൻ നിരവധിപേർ എത്തി. പെയിൻ്റിങ് തൊഴിലാളിയായ രാജൻ്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ലതയുടെയും പ്രതീക്ഷകളാണ് നിതിനിലൂടെ അവസാനിച്ചത്.
വെള്ളിയാഴ്ച രാവിലെ സന്തോഷത്തോടെ വിളിച്ച് നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം നിതിൻ ജീവനൊടുക്കുമോ എന്നാണ് കുടുംബം ചോദിക്കുന്നത്. നിതിൻ വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നും നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപം ഉണ്ടായെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.
മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വിവിധ സംഘടനകളും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അധ്യാപകരായ റാമിനും സംഗീതയ്ക്കും എതിരെയാണ് ഗുരുതര അധിക്ഷേപ പരാതികൾ ഉയരുന്നത്.