KERALA

"തെളിവ് പുറത്തുവിടാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ല"; എച്ച്. സലാമിനെ വെല്ലുവിളിച്ച് ജി. സുധാകരൻ

സലാമിനു തോൽക്കുമെന്ന് മനസിലായി എന്നും സുധാകരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: എച്ച്. സലാമിനെ വെല്ലുവിളിച്ച് ജി. സുധാകരൻ. തനിക്കെതിരെ തെളിവ് പുറത്തുവിടാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ സലാമിനു തോൽക്കുമെന്ന് മനസിലായെന്നും അയാൾ ഇനിയും ഭ്രാന്ത്‌ പിടിച്ച് നടക്കുകയാണോ എന്നും സുധാകരൻ ചോദിച്ചു.

എച്ച്. സലാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. സലാം ഇന്ത്യയുടെ ഭരണഘടനാ വിദഗ്ധനൊന്നുമല്ലല്ലോ ? എന്നും സുധാകരൻ വിമർശിച്ചു. ജനവിധിക്ക് ശേഷം സുധാകരനെ തുറന്നുകാട്ടുമെന്നും എല്ലാകാലവും മുഖംമൂടി ധരിച്ച് ജീവിക്കാനാകില്ലെന്നുമായിയിരുന്നു എച്ച്. സലാം സുധാകരനെതിരെ പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സംഘർഷത്തിന് നീക്കം നടന്നു. ആളുകൾ വോട്ട് ചെയ്യാൻ വരാതിരിക്കണമെന്ന് ലക്ഷ്യെവച്ചായിരുന്നു ഇത് നടത്തിയത്. ഒരു സീറ്റ് ലഭിക്കാൻ വേണ്ടിയാണ് ഇതിന് ശ്രമിച്ചത്. ഒടുവിൽ കേന്ദ്രസേന എത്തിയാണ് തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയതെന്നും ജി. സുധാകരൻ പറഞ്ഞു.

വോട്ട് എണ്ണുമ്പോഴും സൂക്ഷിക്കണം.വോട്ട് എണ്ണുന്നവർ രാഷ്‌ട്രീയം ഉള്ളവരാണ്. വോട്ട് എണ്ണുന്ന ഉദ്യോഗസ്ഥൻ യൂണിയൻകാരാണ്. കളക്ടർമാർ ഇവർക്ക് വഴങ്ങുമെന്നും സുധാകരൻ പറഞ്ഞു.

ഭാര്യയോടും മകനോടും മാത്രം ചോദിച്ചാണ് അമ്പലപ്പുഴയിൽ മത്സരിച്ചത്. ആറുമാസം മുമ്പ് ചർച്ച തുടങ്ങി എന്നാണ് പിണറായി വിജയൻ പറഞ്ഞത്. അത് ആഭ്യന്തര വകുപ്പിന് ലഭിച്ച കള്ള വിവരമായിരിക്കും. കോൺഗ്രസാണ് ഇങ്ങോട്ട് വന്നാണ് പിന്തുണ പ്രഖ്യാപിച്ചത്. എന്നെ സഹായിച്ച കോൺഗ്രസിനോട് എന്നും നന്ദി ഉണ്ടാകുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

സജി ചെറിയാനെയും സുധാകരൻ വിമർശിച്ചു.ഭരണഘടന കുന്തവും കുടചക്രവും എന്ന് പറഞ്ഞയാൾ കേരളം ഭരിക്കുന്നു. ഇത് അമേരിക്കയിൽ ആണ് പറഞ്ഞതെങ്കിൽ ആജീവനാന്ത തെരഞ്ഞെടുപ്പ് വിലക്ക് നേരിടും. ഇവിടെ ആളുകൾ അത് കേട്ട് ചിരിക്കുന്നു എന്നും സുധാകരൻ പരിഹസിച്ചു.

SCROLL FOR NEXT