ആലപ്പുഴ: ജി. സുധാകരന്റെ പടിയിറക്കത്തിന് പിന്നാലെ പ്രതിരോധം തീർക്കാൻ സിപിഐഎം. ഇന്ന് വൈകുന്നേരം ആലപ്പുഴ ജില്ലയിലെ എല്ലാ ലോക്കൽ, ഏരിയ കമ്മിറ്റികളും യോഗം ചേരും. നാളെ ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് പാർട്ടി ജനറൽ ബോഡിയും ചേരാൻ സിപിഐഎം തീരുമാനം. ജി. സുധാകരനുമായി ബന്ധപ്പെട്ട പാർട്ടി നിലപാടുകൾ വിശദീകരിക്കാനാണ് യോഗങ്ങൾ.
ആറ് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന അതിനിർണായക പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കളുടെയും അപചയവും പാര്‍ട്ടി പ്രവര്‍ത്തന രംഗത്തെ തന്‍റെ ചരിത്രവും എണ്ണി പറഞ്ഞാണ് സുധാകരന്‍ സിപിഐഎമ്മുമായുള്ള ബന്ധം പൂര്‍ണമായി അവസാനിപ്പിച്ചത്. ഒരു മുന്നണിയിലും ചേരില്ലെന്നും ആരുടെയും പിന്തുണ തേടി അങ്ങോട്ട് പോകില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.
തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ എളമരം കരീം കള്ള റിപ്പോർട്ട് ഉണ്ടാക്കിയെന്ന് ആരോപണവും ജി സുധാകരന്‍ ഉന്നയിച്ചു. പാർട്ടിയിൽ ഇപ്പോൾ പൊളിറ്റിക്കൽ ക്രിമിനലുകളാണെന്നും ബ്രാഞ്ചിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമെന്നും സുധാകരൻ പ്രതികരിച്ചു.