പാലക്കാട്: മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെ ലഭിച്ച സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി പാലക്കാട് വാണിയംകുളം പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നാണ് രണ്ട് പവനോളം തൂക്കം വരുന്ന സ്വർണമാല ലഭിച്ചത്. വെയിലും മഴയും വക വയ്ക്കാതെ വീടുകളിൽ എത്തി മാലിന്യങ്ങൾ ശേഖരിക്കുന്നവരാണ് ഹരിത കർമ സേനാംഗങ്ങൾ.
പാലക്കാട് വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി പ്രദേശത്തെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഹരിതകർമ സേനാംഗങ്ങളായ പ്രിയ, ഷീജ, വിജയലക്ഷ്മി എന്നിവർക്ക് സ്വർണമാല കിട്ടിയത്. ചാക്കിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുന്നതിനിടെ ഞാറക്കൽ മാധുര്യം വീട്ടിൽ അശ്വതിയുടെ മാല ഹരിതകർമ സേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വീട്ടുടമ മാധവനെയും ഭാര്യ കോമളത്തെയും വിളിച്ചുവരുത്തി സ്വർണമാണോ എന്ന് ചോദിച്ചപ്പോൾ മരുമകൾ അശ്വതിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാലയാണെന്ന് മനസിലായി. പിന്നീട് നിറപുഞ്ചിരിയോടെ ഹരിത കർമ സേനാംഗങ്ങൾ മാല കൈമാറി. ഹരിത കർമ സേനാംഗങ്ങളുടെ സത്യസന്ധതയെ വീട്ടുകാരും അഭിനന്ദിച്ചു.
വിവരമറിഞ്ഞ വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീജ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. മറ്റു തൊഴിലാളികൾക്കും ഇവർ മാതൃകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.