കൊച്ചി: സമുദ്ര സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കുന്നതിന് ആവാസവ്യവസ്ഥ അധിഷ്ടിത മാനേജ്‌മെന്റ് രീതികൾക്ക് പ്രാമുഖ്യം നൽകണമെന്ന് ആഗോള മറൈൻ സിംപോസിയം. സിഎംഎഫ്ആർഐയിൽ സമാപിച്ച ത്രിദിന സിംപോസിയം ഇന്ത്യയുടെ ബ്ലൂ ഇക്കോണമി ശ്കതിപ്പെട്ടുത്തുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചു. വനിതാ ശാക്തീകരണം, സ്റ്റാർട്ടപ് പ്രോത്സാഹനം, കടൽ മത്സ്യക്കൃഷി വികസനത്തിന് നയരൂപീകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും, കാലാവസ്ഥാ വ്യതിയാന പ്രതിരോധ നടപടികൾ, കോൾഡ് ചെയിൻ സംവിധാനം ശക്തിപ്പെടുത്തൽ, നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം തുടങ്ങിയവ പ്രധാന നിർദേശങ്ങളാണ്.
സിഎംഎഫ്ആർഐയുമായി സഹകരിച്ച് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സിംപോസിയം സംഘടിപ്പിച്ചത്. ആഗോള വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, ഗവേഷകർ എന്നിവർ പങ്കെടുത്തു. സമുദ്ര, തീരദേശ മേഖലകളിലെ സ്ത്രീകൾക്കും യുവ പ്രൊഫഷണലുകൾക്കും നൈപുണ്യശേഷി വികസനം, സാങ്കേതികവിദ്യകളുടെ പിന്തുണ, നേതൃത്വ അവസരങ്ങൾ എന്നിവ നൽകണമെന്ന് സിംപോസിയം ആവശ്യപ്പെട്ടു. ഗവേഷണം, നവീകരണം, നയപരമായ പിന്തുണ എന്നിവയ്ക്കായി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കണം. പാരിസ്ഥിതിക, സാമൂഹിക-സാമ്പത്തിക സൂചകങ്ങൾ ദേശീയ മത്സ്യബന്ധന മാനേജ്‌മെന്റ് ചട്ടക്കൂടുകളിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുയർന്നു.
സമാപന സമ്മേളനം കുഫോസ് വൈസ്ചാൻസലർ ഡോ എ ബിജുകുമാർ ഉദ്ഘാടനം ചെയ്തു. തീരദേശ സമൂഹത്തിന്റെ ഉന്നമനത്തിനും മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിനും മേഖലയിലെ വിവിധ ഏജൻസികൾ തമ്മിൽ പരസ്പര സഹകരണം വേണമെന്ന് അദ്ദേഹം പറഞ്ഞു. സിംപോസിയത്തിൽ നടന്ന ചർച്ചകളുടെ ഫലമായി മുന്നോട്ടുവെച്ച ശുപാർശകൾ രാജ്യത്തിന്റെ ബ്ലൂ ഇക്കോണമിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
ധ്രുവപ്രദേശങ്ങളിൽ 4 മടങ്ങ് വേഗത്തിൽ ചൂട് കൂടുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. ധ്രുവപ്രദേശങ്ങൾ ആഗോള ശരാശരിയേക്കാൾ നാലിരട്ടി വേഗത്തിൽ ചൂടുപിടിക്കുകയാണെന്ന് മറൈൻ ശാസ്ത്രജ്ഞർ സിംപോസിയത്തിൽ മുന്നറിയിപ്പ് നൽകി. ഇത് സമുദ്ര ആവാസവ്യവസ്ഥയിൽ വിവിധ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കടലിലെ മഞ്ഞുരുകൽ ധ്രുവമേഖലയിലെ മാത്രം ആശങ്കയല്ലെന്നും അത് ആഗോള പ്രശ്‌നമാണെന്നും നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസർച്ച് ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത് പറഞ്ഞു.
ധ്രുവ മഞ്ഞുപാളികൾ ഇല്ലാതാകുന്നത് സമുദ്രജലനിരപ്പ് ഉയരുന്നതിന് കാരണമാകും. ഇത് ഉഷ്ണമേഖലാ തീരങ്ങളെ നേരിട്ട് ബാധിക്കുകയും അറബിക്കടലിലെ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡോ ശുഭ്ദീപ് ഘോഷ്, ഡോ വിവി സുഗുണൻ, ഡോ പി ജയശങ്കർ, ഡോ രേഖ ജെ നായർ സംസാരിച്ചു.