മാട്ടൂൽ: കണ്ണൂരിൽ പട്ടാപ്പകൽ വൻ മോഷണം. വീട്ടിൽ നിന്ന് 22 പവനും ആറ് ലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി. സ്ട്രീറ്റ് നമ്പർ 23 ൽ മാട്ടൂൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ സി എം കെ ഹഫ്സത്തിൻ്റെ വീട്ടിൽ ബുധനാഴ്ച വൈകിട്ടായിരുന്നു മോഷണം.
സ്വർണവും പണവും അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. മോഷണശേഷവും താക്കോൽ നേരത്തെ ഉണ്ടായിരുന്നിടത്ത് തന്നെ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. താക്കോൽ എടുത്ത് അലമാര തുറന്ന് മോഷണം നടത്തിയ ശേഷം പഴയപടി പൂട്ടിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഹഫ്സത്തിൻ്റെ ഭർത്താവ് കണ്ണൂരിലെ ആശുപത്രിയിലും അഫ്സത്ത് തൊട്ടടുത്ത വീട്ടിലും പോയ സമയത്തായിരുന്നു മോഷണം.
പുറത്ത് പോയി അര മണിക്കൂറിനുള്ളിൽ ഹഫ്സത്ത് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതറിഞ്ഞത്. വീട്ടിലെത്തിയ ശേഷം മുൻവശത്തെ വാതിൽ തുറക്കാൻ സാധിച്ചിരുന്നില്ല. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കള വാതിൽ തുറന്ന് കിടക്കുകയായിരുന്നു. കള്ളൻ അതു വഴി ഇറങ്ങി ഓടിയതിൻ്റെ കാൽപ്പാടുകളും അടുക്കള ഭാഗത്തുണ്ട്. പഴയങ്ങാടി പൊലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.