KERALA

"സന്ദേശം ആനുകൂല്യങ്ങളെക്കുറിച്ച്, അത് രാഷ്ട്രീയപരമല്ല"; ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹര്‍ജി പരിഗണിച്ച കോടതി തിങ്കളാഴ്ച വരെ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള വിലക്ക് നീട്ടി.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണം നിഷേധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭരണഘടനാപരമായ അധികാരങ്ങള്‍ നിക്ഷിപ്തമായിട്ടുള്ള സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ ജീവനക്കാരുമായി സംവദിക്കാന്‍ കഴിയില്ല എന്ന വാദം നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഹര്‍ജി പരിഗണിച്ച കോടതി തിങ്കളാഴ്ച വരെ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള വിലക്ക് നീട്ടി.

ഭരണഘടനാപരമായ ചുമതലകളുള്ള മുഖ്യമന്ത്രിയെ രാഷ്ട്രീയ പ്രവര്‍ത്തകനായി മാത്രം കാണുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഹര്‍ജിക്ക് ആസ്പദമായ സന്ദേശത്തില്‍ ഉള്ളത് കേവലം സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞിരിക്കുന്നത്. സന്ദേശം രാഷ്ട്രീയപരമാണ് എന്നത് ഹര്‍ജിക്കാരുടെ സങ്കല്‍പം മാത്രമാണ്. സന്ദേശത്തില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചത് മാത്രമാണ് പറഞ്ഞിരിക്കുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു

എക്‌സിക്യൂട്ടീവിന്റെ തലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി നല്‍കിയ സന്ദേശം കേവലം ഭരണനിര്‍വഹണത്തിന്റ ഭാഗം മാത്രമാണെന്നും ബജറ്റില്‍ അനുവദിച്ച ആനുകൂല്യങ്ങളെക്കുറിച്ചാണ് സന്ദേശത്തില്‍ ജീവനക്കാരെ അറിയിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

സന്ദേശത്തില്‍ എവിടെയും രാഷ്ട്രീയ പാര്‍ട്ടികളെ പരാമര്‍ശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തി വിവരങ്ങള്‍ അനധികൃതമായി സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

SCROLL FOR NEXT