തിരുവനന്തപുരം: തനിക്കെതിരെ പോക്സോ കേസ് ചുമത്തിയത് രാഷ്ട്രീയപ്രേരിതമെന്ന് മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. താൻ പേര് വെളിപ്പെടുത്തിയ ബലാത്സംഗക്കേസ് ഇരയ്ക്ക് പ്രായപൂർത്തി ആയിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. വ്യക്തി മരണപ്പെട്ട ശേഷം പേര് പുറത്തു പറയുന്നത് ആർക്കും ഒരു വിഷമം തോന്നേണ്ട കാര്യമില്ല. വട്ടിയൂർക്കാവിൽ താൻ മത്സരിക്കുമെന്ന് തോന്നിയതുകൊണ്ടായിരിക്കും വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു പരാതി ഉയർന്നത്. തന്നെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും ശ്രീലേഖ പറഞ്ഞു.
കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പേരിലാണ് ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് എഫ്ഐആർ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (CRSJS) സെക്രട്ടറി ആർ. ജയചന്ദ്രനാണ് പരാതിക്കാരൻ. ഇരകളുടെ പേരും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് വിവരങ്ങളും വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയചന്ദ്രൻ പോലീസിനെ സമീപിച്ചത്.