KERALA

"നടപടികൾ നിർത്തിവയ്ക്കണം"; എസ്ഐആറിൽ സുപ്രീംകോടതിയെ സമീപിച്ച് സർക്കാർ

തിടുക്കപ്പെട്ട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേരളത്തിൽ തിടുക്കപ്പെട്ട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എസ്ഐആർ നടപ്പാക്കുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപ്പാക്കുന്നത് പ്രായോഗികം അല്ലെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ തന്നെ വ്യക്തമാക്കിയിരുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തിടുക്കപ്പെട്ട് നടത്താനുള്ള തീരുമാനം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്.

രാഷ്‌ട്രീയ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ഓഫീസറുടെയും എതിർപ്പ് തള്ളിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആറുമായി മുന്നോട്ട് പോകുന്നത്. കമ്മീഷൻ്റെ ഈ തീരുമാനം എതിർക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എസ്ഐആർ നിർത്തലാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചു. കെപിസിസി പ്രസിഡൻ്റ് മനു അഭിഷേക് സിങ്‌വി വഴിയാണ് ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ ദിവസം എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. മുസ്ലിം ലീഗിന് വേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഹർജി സമർപ്പിച്ചത്. ബിഎല്‍ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഹര്‍ജി നൽകിയത്.

SCROLL FOR NEXT