തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. പെൻഷൻ വിതരണം ഇനിമുതൽ ബാങ്ക് മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം.
കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം ചെയ്യുക. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.
സഹകരണ സംഘങ്ങൾക്ക് ഇൻസെൻ്റീവ് ഇനത്തിലുള്ള ചിലവും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൻ്റെ കത്തും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നാഷണലൈസ് ബാങ്കുകളുടെ അക്കൗണ്ടുകൾ വഴി മാത്രമായിരിക്കും ഇനി മുതൽ പെൻഷൻ വിതരണം.
കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് പെൻഷൻ വിതരണം പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാരാണ് നേരിട്ട് പെൻഷൻ വിതരണം ചെയ്തിരുന്നത്. ആ രീതിയെയാണ് സർക്കാർ മാറ്റുന്നത്.