വയനാട്: ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഇന്ന്. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ഷിഹാബ് തങ്ങളാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. വയനാട് എംപി പ്രിയങ്കാ ഗാന്ധി മുഖ്യ അതിഥിയാകും.
ഇന്ന് വൈകീട്ട് നാല് മണിക്കാണ് മുസ്ലീം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ആദ്യഘട്ട കൈമാറ്റം. നിർമാണം പൂർത്തിയാക്കിയ 51 വീടുകൾ തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് കൈമാറും. ആകെ 105 വീടുകളാണ് ലീഗ് ദുരന്ത ബാധിതർക്ക് നിർമ്മിച്ചു നൽകുക. ആദ്യ ഘട്ടത്തിൽ കൈമാറുന്ന വീടുകളുടെ പണികൾ എല്ലാം തന്നെ പൂർത്തിയായിട്ടുണ്ട്. കൈമാറുന്ന വീടുകളിൽ അപ്പോൾ തന്നെ താമസം ആരംഭിക്കാവുന്ന രീതിയിലാണ് പണികൾ പൂർത്തിയാക്കിയിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ പറഞ്ഞു.
ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകൾ കാണാൻ നിരവധി പ്രവർത്തകരാണ് പലയിടങ്ങളിൽ നിന്നായി എത്തുന്നത്. 8 സെന്റിൽ 1060 സ്ക്വയർ ഫീറ്റിലാണ് വീടുകളുടെ നിർമ്മാണം. മൂന്ന് കിടപ്പുമുറികളും രണ്ട് അറ്റാച്ച്ഡ് ശുചിമുറികൾ അടക്കം അടക്കം വലിയ സൗകര്യങ്ങൾ വീടുകളിൽ ഒരുക്കിയിട്ടുണ്ട്. വീടുകളിലേയ്ക്ക് ആവശ്യമായ ഫർണീച്ചറുകളും ലീഗ് നൽകും. മേപ്പാടിക്കു സമീപം വള്ളിത്തോട് 11.5 ഏക്കർ സ്ഥലത്താണ് ദുരന്ത ബാധിതർക്കായി ലീഗ് വീടുകൾ ഒരുക്കുന്നത്.
അതേസമയം, ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ആദ്യ ഘട്ട കൈമാറ്റം നാളെ നടക്കും. 178 വീടുകളാണ് കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ ദാനവും പട്ടയം കൈമാറലും നടത്തും.