പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ നടപടി നേരിട്ട പ്രധാന അധ്യാപികയെ ജോലിയിലേക്ക് തിരിച്ചെടുത്തു. ഡിഇഒ യുടെ നടപടി പ്രകാരമാണ് പ്രധാനാധ്യാപിക ലിസിയെ തിരിച്ചെടുത്തത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് തിരിച്ചെടുത്തതെന്നാണ് മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണം.
പ്രധാനധ്യാപിക ജോലിയിൽ പ്രവേശിച്ചത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് അർജുൻ്റെ മാതാപിതാക്കൾ പറയുന്നു. ഇവർ കുട്ടികളെ സ്വാധീനിച്ച് മൊഴി മാറ്റുമെന്നും, അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രധാനധ്യാപികയെ മാറ്റി നിർത്തണമെന്നുമാണ് ഡിഡിഇക്ക് സമർപ്പിച്ച നിവേദനത്തിൽ കുടുബം പറയുന്നുത്.
ഒക്ടോബർ 15നാണ് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി.
ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് ക്ലാസ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. മെസേജ് അയച്ചതിന് പിന്നാലെ അർജുനോട് അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകുമെന്ന് പറഞ്ഞു. ഇവർ കുട്ടിയെ ജയിലിലടക്കുമെന്ന് പറഞ്ഞതായും പരാതിയിൽ കുടുംബം ആരോപിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)