ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് ജാഗ്രത വേണമെന്ന സർക്കുലർ ഇറക്കിയത് ആരോഗ്യ വകുപ്പിന്റെ അറിവോടെയെന്ന് കണ്ടെത്തൽ. ആരോഗ്യ ഡയറക്ടറുടെ കാര്യാലയം ഇറക്കിയ സർക്കുലറിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരമാണ് ഫെബ്രുവരി ഏഴിന് സർക്കുലർ ഇറക്കിയത്.
ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം ആദ്യം പുറത്തു വന്നത് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ഇറക്കിയ സർക്കുലറാണ്. അതിജാഗ്രത വേണമെന്നാണ് നിർദേശം. തെരഞ്ഞെടുപ്പ് കാലമായതിനാൽ സർക്കാർ ആശുപത്രികളിൽ പൊതു ജനങ്ങളോട് നേരിട്ട് ഇടപെടുന്ന വിഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് സർക്കുലറിൽ പറയുന്നത്.
ഒപി, അത്യാഹിത വിഭാഗം, ഫാർമസി, മോർച്ചറി, ഡയഗനോസ്റ്റിക് പോയിന്റുകൾ എന്നിവിടങ്ങളിൽ ജാഗ്രത വേണം. ഈ വിഭാഗങ്ങളിൽ പ്രത്യേക മേൽനോട്ടം വേണമെന്നും അതിനായി ആവശ്യമായ നടപടികൾ സ്വീരിക്കണെന്നുമാണ് എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നൽകിയ നിർദേശം.
അതേസമയം സർക്കുലറിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ സർജറിക്ക് വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് സർക്കുലറും ചർച്ചയാകുന്നത്.