സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയാണ്. വിവിധയിടങ്ങളിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാളെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി ചക്കുപള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി മരിച്ചു. കമ്പം ഗൂഡല്ലൂർ കെ ജി പെട്ടി സ്വദേശി സുധയാണ് മരിച്ചത്. കൊല്ലം പുനലൂരിൽ ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം വീണു. കോട്ടയം പനച്ചിക്കാട് സഹകരണ ബാങ്കിൻ്റെ മേൽക്കൂരയിലെ ഏഴ് സോളാർ പാനലുകൾ പറന്നുപോയി.
റാന്നിയിൽ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടമുണ്ടായി. പാലക്കാട് ഒറ്റപ്പാലത്ത് ശക്തമായ കാറ്റിൽ 22 വൈദ്യുതി തൂണുകൾ മരങ്ങൾ വീണ് തകർന്നു, 31 ഇടങ്ങളിൽ ലൈനുകൾ പൊട്ടി. അട്ടപ്പാടി താവളത്ത് ഹോട്ടലിൻ്റെ മേൽകൂര തെറിച്ചു പോയി. മണ്ണാർക്കാട് ശക്തമായ കാറ്റിൽ ടർഫിൻ്റെ മേൽക്കൂര തകർന്ന് വീണു. സംഭവ സമയത്ത് ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
അതേ സമയം ശക്തമായ മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പുയർന്നിരിക്കുകാണ്. ഡാമുകളിലും ജലനിരപ്പുയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. നദികളിൽ നീരൊഴുക്ക് ശക്തം പറമ്പിക്കുളം ഡാം ഷട്ടർ ഇന്ന് തുറന്നു. ഒരു സ്പിൽവേ ഷട്ട൪ 10 സെൻ്റീമീറ്ററാണ് ഉയ൪ത്തിയത്. കൊല്ലം തെന്മല പരപ്പാർ ഡാം നാളെ തുറക്കും. രണ്ട് ഷട്ടറുകൾ പരമാവധി 80 സെൻ്റീമീറ്റർ വരെ ഉയർത്തും. കല്ലടയാറിൻ്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം