എറണാകുളം: കാളമുക്കിൽ അംഗപരിമിത താമസിക്കുന്ന വീട് ജപ്തി ചെയ്തതെന്ന പരാതിയിൽ ഇടപെട്ട് ഹൈബി ഈഡൻ എംപി. സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിനോട് വീട് തുറന്നു കൊടുക്കാൻ എംപി ആവശ്യപ്പെട്ടു. പലിശ തുകയിൽ ഇളവ് നൽകുമെന്ന് സ്ഥാപനം ഉറപ്പു നൽകി.
മാളിയം വീട്ടിൽ ട്രീസയെയും, അംഗപരിമിതിയുള്ള മകൾ ഷിനിയെയും ഏഴ് വയസുള്ള മകനെയുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
2019ലാണ് കാളമുക്ക് സ്വദേശി മാളിയം വീട്ടിൽ ട്രീസ വീട് നിർമ്മിക്കുന്നതിനായി മണപ്പുറം ഹോം ഫിനാൻസിൽ നിന്നും 5,67,929 രൂപ ലോൺ എടുത്തത്. ഹോട്ടലിൽ പാചക തൊഴിലാളി ആയി ജോലി ചെയ്താണ് വൈകല്യം ഉള്ള മകളും ഏഴ് വയസുള്ള മകൻ ആരോണും അടങ്ങുന്ന കുടുംബത്തെ ട്രീസ നോക്കിയിരുന്നത്. പെട്ടെന്ന് ഒരു ദിവസം ഹോട്ടൽ പൂട്ടിയതോടെ വരുമാനം നിലച്ചു.
2024ൽ ആശുപത്രി ചിലവുകൾ കൂടി കടന്ന് വന്നതോടെ ലോൺ അടവ് മുടങ്ങുകയും പലിശയടക്കം ഇവർക്ക് തിരിച്ചടയ്ക്കാൻ സാധിക്കാതെയും വന്നു. ആറ് മാസം മുന്‍പ് ഹോട്ടൽ പൂട്ടിയതോടെ ഇവരുടെ വരുമാനം മുഴുവൻ നിലച്ചു. ഇന്ന് 12 മണിയോടെ മണപ്പുറം ഫിനാൻസിൽ നിന്നും ഉദ്യോഗസ്ഥർ എത്തി ഇവരെ പുറത്താക്കി സീൽ ചെയ്യുകയായിരുന്നു.