കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി. എസ്‌ഐടിയുടെത് ഏറ്റവും വിശ്വാസ്യയോഗ്യമായ അന്വേഷണമാണ്. 90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. യഥാസമയം കുറ്റപത്രം നല്‍കിയില്ലെന്നത് ആശങ്കപ്പെടുത്തുന്നില്ല. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ അന്വേഷണം പൂര്‍ത്തിയാക്കപ്പെടണം. എസ്‌ഐടിയുടെത് ഏറ്റവും വിശ്വാസ്യയോഗ്യമായ അന്വേഷണമാണെന്നും ഹൈക്കോടതി പ്രശംസിച്ചു. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേ പരാമര്‍ശം.
അതിസങ്കീര്‍ണവും അസാധാരണവുമായ കേസാണ് ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച. കൊലപാതകം, മര്‍ദനം എന്നീ കേസുകൾ പോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന അന്വേഷണമല്ല ഈ കേസിലേത്. കവര്‍ച്ചയുടെ ഓരോ കണ്ണികളും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. വിചാരണ സൂക്ഷ്മമായി നടത്തേണ്ട കേസാണിത്. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, തന്ത്രി സമാജം, വിശ്വഹിന്ദു പരിഷത്ത് എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.