പാലക്കാട്: ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് 21 വയസ് വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. കുട്ടിയുടെ വൈകല്യം ഭാവിയില്‍ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും കോടതി പറഞ്ഞു.
വിനോദിനിക്കുണ്ടായ ദുരനുഭവം ചികിത്സാ പിഴവിന്റെ ഭാഗമായി തന്നെ സംഭവിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
കൃത്രിമ കയ്യുടെ സഹായത്തോടെ വിനോദിനി വീണ്ടും സ്‌കൂളില്‍ എത്തുന്നതിനിടെയാണ് ഹൈക്കോടതി നിര്‍ദേശം. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പല്ലശ്ശന ഒഴിവുപാറ ഗവ. എഎല്‍പി സ്‌കൂളിലേക്ക് വിനോദിനി എത്തിയത്. സ്‌കൂളിലെത്തുന്ന വിനോദിനിയെ സ്വീകരിക്കാന്‍ എംഎല്‍എ കെ. ബാബുവും സഹപാഠികളും അധ്യാപകരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 24 നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീണ് വിനോദിനിയുടെ വലുത് കൈയ്ക്ക് പരിക്കേല്‍ക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നു.
രണ്ട് ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയതെന്ന് വിനോദിനിയുടെ അമ്മ പറഞ്ഞു. വിനോദിനിയുടെ തുടര്‍പഠനത്തിനായി സര്‍ക്കാര്‍ സഹായം വേണമെന്നാണ് വിനോദിനിയുടെ കുടുംബത്തിന്റെ ആവശ്യം. കുട്ടിയെ ചികിത്സിക്കുന്നതില്‍ പിഴവ് സംഭവിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും വിനോദിനിയുടെ അമ്മ ആവശ്യപ്പെട്ടു.