KERALA

പണമില്ലാത്തതിൻ്റെ പേരിൽ ചികിത്സ നിഷേധിക്കരുത്; ആശുപത്രികൾക്ക് മാർഗനിർദേശവുമായി ഹൈക്കോടതി

ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: രോഗികളുടെ അവകാശങ്ങൾക്കും ചികിത്സാ സുതാര്യതയ്ക്കും വേണ്ടി ആശുപത്രികൾക്ക് മാർഗനിർദേശവുമായി ഹൈക്കോടതി. പണമില്ലാത്തതിൻ്റെ പേരിൽ ചികിത്സ നിഷേധിക്കരുത് എന്നും, ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷനും, ഐഎംഎയും ചേർന്ന് ഡോക്ടർമാരുടെ വിവരങ്ങളും, ചികിത്സ നിരക്കുകളും പ്രദർശിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് കോടതി മാർഗനിർദേശം പുറത്തുവിട്ടത്. ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൽ ബെഞ്ച് ഉത്തരവ് ശരിവച്ചത്.

മാർഗനിർദേശങ്ങൾ

* എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും ചെയ്യണം.

* പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്.

* തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം

* ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) രോഗിക്ക് കൈമാറണം.

* ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം.

* ലഭ്യമായ സേവനങ്ങൾ, പാക്കേജ് നിരക്കുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടണം.

* രോഗികളുടെ അവകാശങ്ങൾ, പരാതി നൽകാനുള്ള സംവിധാനങ്ങൾ എന്നിവയും പ്രദർശിപ്പിക്കണം. 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരാതികൾ തീർപ്പാക്കാൻ ശ്രമിക്കണം

* എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്‌ക് ഉണ്ടായിരിക്കണം.

* പരാതി സ്വീകരിച്ചാൽ രസീതോ എസ് എം എസ്സോ നൽകണം.

* പരിഹരിക്കപ്പെടാത്ത പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) കൈമാറണം.

SCROLL FOR NEXT