കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി സമർപ്പിച്ച അപ്പീലിലാണ് നോട്ടീസ്. സ്വർണക്കൊള്ളയിൽ തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ സ്റ്റേ ചെയ്തു. ബദറുദ്ദീന്‍ ബെഞ്ചിന്റേതാണ് നടപടി.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി കോടതിയെ സമീപിച്ചത്.
ഫെബ്രുവരിയിലാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകളിലുള്ള അപര്യാപ്തത എന്നിവ പരിഗണിച്ച് കൊല്ലം വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. തെളിവുകളുടെ അഭാവത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.