KERALA

കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ഹൈക്കോടതി; ആവശ്യമെങ്കിൽ ക്രമസമാധാനം ഉറപ്പാക്കണമെന്ന് പൊലീസിനും നിർദേശം

സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ട വിരുദ്ധമെന്ന് കണ്ടെത്തിയതോടെയാണ് കാലിക്കറ്റ് സർവകലാശാലയിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ക്രമക്കേട് പരാതിയെ തുടർന്ന് റദ്ദാക്കിയ കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്‍റ് സ്റ്റുഡന്‍റ്സ് യൂനിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ഹൈക്കോടതി. ഒക്ടടോബർ 31നകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യമുന്നയിച്ച് എസ്എഫ്ഐ, കെഎസ്‌യു മുന്നണി ചെയർമാൻ സ്ഥാനാർഥികൾ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.

സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പർ നൽകിയത് ചട്ട വിരുദ്ധമെന്ന് കണ്ടെത്തിയതോടെയാണ് കാലിക്കറ്റ് സർവകലാശാലയിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഈ സാഹചര്യത്തിൽ പുതിയ തെരഞ്ഞെടുപ്പിന് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വി.സി നിർദേശം നൽകണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പൊലീസ് സഹായം തേടാവുന്നതാണ്. സർവകലാശാല ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും മതിയായ സംരക്ഷണം നൽകണമെന്ന് പൊലീസിനും കോടതി നിർദേശം നൽകി. അതേസമയം, നേരത്തെ നടന്ന തെരഞ്ഞെടുപ്പും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളിൽ നിഷ്പക്ഷ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

വിഷത്തിൽ വിശദമായ അന്വേഷണത്തിനായി സീനിയർ അധ്യാപകരുടെ അഞ്ചം​ഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. കോളേജുകളിലെ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ക്രമനമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ നിർദേശമുണ്ട്. വിഷയത്തിൽ വിസിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ വിശദീകരണം തേടി.

SCROLL FOR NEXT