ആർ. ബിന്ദു Source: R. Bindu / Facebook
KERALA

"വിവാദങ്ങളും കോടതി വ്യവഹാരങ്ങളും ഉണ്ടാക്കാൻ വിസിമാർ ശ്രമിക്കരുത്"; തർക്കം അവസാനിപ്പിക്കണമെന്ന് മന്ത്രി ആർ. ബിന്ദു

സർവകലാശാലയുടെ പ്രവർത്തനങ്ങളെ തകർക്കുന്ന അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി

Author : ന്യൂസ് ഡെസ്ക്

കേരള സർവകലാശാല തർക്കം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വിവാദങ്ങൾ ഉണ്ടാക്കുന്നതിനും കോടതി വ്യവഹാരങ്ങൾ ഉണ്ടാക്കുന്നതിനും വിസിമാർ ശ്രമിക്കരുത്. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിൻ്റെ ഭാഗത്തു നിന്നുണ്ടായത് നിർഭാഗ്യകരമായ കാര്യമാണെന്നും ആർ. ബിന്ദു പറഞ്ഞു.

"കേരള സർവകലാശാല മുന്നേറ്റത്തിന്റെ പാതയിലാണ്. ഇതിന് വിസിമാർ വിലങ്ങു തടികൾ ആകരുത്. ഗവർണറോടും അഭ്യർഥിക്കാനുള്ളത് അതുതന്നെയാണ്. ക്യാമ്പസുകളിൽ സംഘർഷം ഉണ്ടാക്കുന്നതിന് ക്യാമ്പസുകളെ സംരക്ഷിക്കുന്നവർ തന്നെ മുൻകൈയെടുക്കുന്നു. അത്തരം നടപടികൾ നിർഭാഗ്യകരമാണ്. സർവകലാശാലകൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കാൻ കൂട്ടായ പ്രവർത്തനം വേണം", ആർ. ബിന്ദു.

സർവകലാശാലയുടെ പ്രവർത്തനങ്ങളെ തകർക്കുന്ന അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അഭ്യർഥിച്ചു. സിസ തോമസിനെതിരെയും ഉന്നത വിദ്യാഭ്യാസ മന്ത്രി വിമർശനമുന്നയിച്ചു. സിസാ തോമസ് നിയോഗിച്ച താൽക്കാലിക വിസി ചട്ടങ്ങൾ വായിച്ചു പഠിക്കാതെയാണ് ഓരോന്ന് കൽപ്പിക്കുന്നത്. കുറച്ച് സംയമനം പാലിക്കാൻ ഇവർ തയ്യാറാകണം. അക്കാദമി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സർവകലാശാല കമ്മ്യൂണിറ്റിയെ സഹായിക്കണം. എന്നാൽ വിവാദങ്ങളിൽ അഭിരമിക്കാൻ ആണ് താല്പര്യമെന്നും ആർ. ബിന്ദു ആരോപിച്ചു.

എഴുതിവെക്കപ്പെട്ട ചട്ടങ്ങളിലും നിയമങ്ങളിലും നിന്നു വേണം എല്ലാവരും പ്രവർത്തിക്കാൻ. തങ്ങളുടെ അധികാരപരിധിക്ക് അപ്പുറത്ത് ഇടപെടുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ക്യാമ്പസുകളിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. കാവിവൽക്കരണ അജണ്ടയുടെ ഭാഗമായാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും ആർ. ബിന്ദു ആവർത്തിച്ചു.

SCROLL FOR NEXT