രക്തദാനത്തിനുള്ള അപേക്ഷാ ഫോമിൽ വിവാദ പരാമർശവുമായി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ. സ്വവർഗലൈംഗികത അപകടകരമായ ശീലമാണെന്നാണ് ഫോമുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വവർഗലൈംഗികത സ്വാഭാവിക ജീവിതരീതി ആണെന്നിരിക്കെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലൂടെ പ്രചരിപ്പിക്കുന്നത് മറിച്ചാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക രീതികളാണ് എച്ച്ഐവി പോലെയുള്ള രോഗങ്ങൾ പടർത്തുക എന്നിരിക്കെ സ്വവർഗ ലൈംഗികതയാണ് 'അപകടകരമായ' ശീലമായി ആശുപത്രികൾ അപേക്ഷാ ഫോമുകളില്‍ രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് മെഡിക്കൽ കോളജുകൾ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.
സ്വവർഗ ലൈംഗികതയ്‌ക്കൊപ്പം, പ്രകൃതി വിരുദ്ധ ലൈംഗിക ജീവിതരീതിക്ക് അടിമയാണോ, ലൈംഗിക ബന്ധത്തിനായി പണമോ, മയക്ക് മരുന്നോ നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള അരോചകമായ ചോദ്യങ്ങളാണ് പല ആശുപത്രികളും പ്രചരിപ്പിക്കുന്നത്.
സർക്കാർ സംവിധാനങ്ങൾ വഴി ക്വിയർ സമൂഹത്തിനെതിരെ തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ യശസ് ഉയർത്തി കാട്ടുന്ന മെഡിക്കൽ കോളേജുകളിലൂടെ ഇത്തരം പ്രചരണങ്ങൾ ഉണ്ടാകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്.