ആലപ്പുഴ: ജില്ലയിലെ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വെള്ളം കയറി. പുറക്കാടിൽ കടൽ ക്ഷോഭത്തിൽ ഒരു വീട് തകർന്നു. പുറക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അനീഷ് രാജേന്ദ്രൻ്റെ വീടാണ് കടൽ ക്ഷോഭത്തെ തുടർന്ന് ഭാഗികമായി നശിച്ചത്. കുടുംബം നിലവിൽ പുറക്കാട് ദുരിതാശ്വാസ ക്യാമ്പിലാണ് ഉള്ളത്. പ്രദേശത്തെ ഏഴോളം വീടുകളിൽ കടലേറ്റം ഉണ്ടായിട്ടുണ്ട്.
മട വീണതിനെ തുടർന്ന് വെള്ളം കയറി മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിലെ പത്ത് ഏക്കറോളം കൃഷി നശിച്ചു. അതിനിടെ തോട്ടപ്പള്ളി പൊഴിമുഖം കൂടുതൽ മുറിക്കും. നിലവിൽ 70 മീറ്ററോളം മാത്രമാണ് പൊഴി മുറിഞ്ഞിട്ടുള്ളത്. രാവിലെ കുട്ടനാട്ടിൽ നിന്നുമുള്ള വെള്ളം സുഗമമായി കടലിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കോട്ടയത്തും കനത്ത മഴ തുടരുകയാണ്. രാത്രിയിൽ ജില്ലയുടെ പല ഭാഗങ്ങളിലും പെയ്തത് കനത്ത മഴയാണ്. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കുറവില്ല. ജില്ലയിൽ 154 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8321 പേരാണ്. വീടുകളിൽ കുടുങ്ങി പോയവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസമെന്ന് മുന്നറിയിപ്പ്. ചെല്ലാനം മുതൽ അഴീക്കൽ വരെ ആണ് മുന്നറിയിപ്പ്. നാളെ രാത്രി വരെ ഈ ജില്ലകളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും വിനോദങ്ങളും പൂർണമായി ഒഴിവാക്കണം എന്നും നിർദേശമുണ്ട്.