കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപ തട്ടിപ്പിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചു. കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച പണത്തിന്റെ തെളിവുകൾ കണ്ടെത്തി. 22 ലക്ഷത്തിന്റെ ബോണ്ടാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ഇബ്രാഹിം ഹാജി താമസിച്ചിരുന്ന വടകരയിലെ വാടക വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിലാണഅ കനറാ ബാങ്കിലെ ലോക്കറിൻ്റെ താക്കോൽ അന്വേഷണ സംഘത്തിന് ലഭിച്ചത്. അതുമായി ബന്ധപ്പെട്ട് ലോക്കർ തുറക്കുന്നതിനായി അന്വേഷണസംഘം കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് പ്രകാരം പരിശോധന നടത്തുകയുമായിരുന്നു. ഇബ്രാഹിം ഹാജിയുടെ മകൻ്റെയും ഭാര്യയുടെയും സമീപത്ത് വച്ചാണ് അന്വേഷണസംഘം പരിശോധന നട്തതിയത്.
മെയ് 29നാണ് 71കാരനായ തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം മരിച്ചത്. കോഴിക്കോട് ഡിസിസി സെക്രട്ടറിയും സൊസൈറ്റിയുടെ മുൻ പ്രസിഡൻ്റുമായ സുധീർ കുമാറിൻ്റെ വീട്ടിൽ വച്ചാണ് ഇബ്രാഹിം പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായാണ് ഇബ്രാഹിം ഹാജി ജീവനൊടുക്കിയതെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു. മരണത്തിന് ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെന്ന ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.