KERALA

ഐഡിഎസ്എഫ്എഫ്കെ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണം: മന്ത്രി പി.സി. വിഷ്ണുനാഥ്

ഐഡിഎസ്എഫ്എഫ്കെയിലെ 31 ചിത്രങ്ങള്‍ക്കാണ് കേന്ദ്ര സർക്കാർ പ്രദര്‍ശനാനുമതി നിഷേധിച്ചത്

Author : ന്യൂസ് ഡെസ്ക്

പതിനെട്ടാമത് ഐഡിഎസ്എഫ്എഫ്കെയിലെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് . ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. അത്തരത്തിൽ സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണെന്ന് മന്ത്രി പറഞ്ഞു.

ഡോക്യുമെന്ററി സിനിമയും ഹ്രസ്വചിത്രങ്ങളും സമൂഹത്തിലെ വിവിധ യാഥാർഥ്യങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണെന്ന് വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. വ്യത്യസ്ത ആശയങ്ങൾക്കും ചോദ്യങ്ങൾക്കും സംവാദങ്ങൾക്കും ഇടം നൽകുക എന്നതാണ് ഒരു രാജ്യാന്തര ചലച്ചിത്രമേളയുടെ അടിസ്ഥാന സ്വഭാവം. പ്രേക്ഷകർക്ക് സിനിമ കാണാനും അതിനെ സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനുമുള്ള അവസരം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഐഡിഎസ്എഫ്എഫ്കെയിലെ 31 ചിത്രങ്ങള്‍ക്കാണ് കേന്ദ്ര സർക്കാർ പ്രദര്‍ശനാനുമതി നിഷേധിച്ചത്. 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്‌ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്‍ഡ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡോ, ബേഡ്‌സ് ഓഫ് വാർ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, ഔവർ ലാൻഡ് തുടങ്ങിയ ചിത്രങ്ങൾക്കാണ് അനുമതി കിട്ടാതിരുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഈ മാസം 25 മുതൽ 30 വരെ തിരുവനന്തപുരത്താണ് ഡോക്യുമെൻററി മേള സംഘടിപ്പിക്കുന്നത്.

SCROLL FOR NEXT