കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ മരണകാരണം കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം മുട്ടിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനത്തിൻ്റെ പാടുകളില്ല. ആൺ സുഹൃത്തിൻ്റെ മൊഴിയിൽ വൈരുധ്യമില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം, ചിന്നു പാപ്പു ജിവനൊടുക്കിയ മുറിയിൽ ഫോറൻസിക് പരിശോധന നടത്തും.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് ആദൂർ സ്വദേശി ചിന്നു പാപ്പു എന്ന കെ. രേഷ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 24 വയസായിരുന്നു. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ആദൂർ സ്വദേശിയാണെങ്കിലും ഇവർ താമസിക്കുന്നത് കാസർഗോഡ് നഗരത്തോട് ചേർന്നുള്ള വാടക ക്വാർട്ടേഴ്സിലാണ്. മരണ കാരണം ഇതുവരെ വ്യക്തമല്ല. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാണോ ജീവനൊടുക്കിയതിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)