പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ ശാരീരിക പീഡനത്തിന് ഇരയാക്കിയതിൽ, ശിശുക്ഷേമ സമിതിക്ക് ശക്തമായ തെളിവുകൾ ലഭിച്ചു. കുട്ടികളെ മർദിക്കുന്നത് നേരിട്ട് കണ്ട അന്തേവാസികളാണ് മൊഴി നൽകിയത്. ദൃക്സാക്ഷികളുടെ മൊഴികൾ സിഡബ്ല്യുസി പൊലീസിന് കൈമാറും.
പ്രതികളായ ജീവനക്കാർക്കെതിരെ ഇലവുംതിട്ട പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തും. പ്രതികളായ മാനേജരും ജീവനക്കാരും ഒളിവിലാണ്. അതേസമയം വിവാദങ്ങളിൽ പ്രതികരിക്കാൻ എലോഹിം ഗ്ലോബൽ വർഷിപ്പ് നടത്തിപ്പുകാരൻ പാസ്റ്റർ. ബിനു വാഴമുട്ടം ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.
കട്ടപ്പന സ്വദേശിയായ 17കാരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൃദ്ധസദനത്തിലെ മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർഥിക്ക് മർദനമേറ്റതായും കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തിയിരുന്നു.