എഡിജിപി എം.ആർ.അജിത് കുമാറിൻ്റെ മുൻ ഓഫീസിൽ പരിശോധന 
KERALA

ആലപ്പുഴ 'രക്ഷാപ്രവർത്തനം'; എഡിജിപി എം.ആർ.അജിത് കുമാറിൻ്റെ മുൻ ഓഫീസിൽ പരിശോധന

രക്ഷാപ്രവർത്തന കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ രക്ഷാപ്രവർത്തനക്കേസിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാർ മുൻപ് ഇരുന്ന ഓഫീസിൽ എസ്ഐടി പരിശോധന നടത്തി. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററും ഉൾപ്പെടെ എസ്ഐടി പരിശോധിച്ചു.

ഇന്നലെയാണ് പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് റിപ്പോർട്ട്. നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർ മർദിച്ച കേസിലാണ് എസ്ഐടിയുടെ നീക്കം.

ഗൺമാൻമാരെ സഹായിക്കുന്നതിനായി എം.ആർ. അജിത്കുമാർ കേസ് ഡയറി തിരുത്തിയെന്ന ആരോപണത്തെ തുടർന്നാണ് എസ്ഐടിയുടെ നടപടി. എം.ആർ അജിത്കുമാറിൻ്റെ ഓഫീസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർ ചേർന്ന് കേസ് ഡയറി തിരുത്തിയെന്നായിരുന്നു ആരോപണം.

രേഖകൾ തിരുത്താൻ താൻ ആർക്കും നിർദേശം നൽകിയിട്ടില്ലെന്ന് അജിത്കുമാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. മർദിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തണമെന്ന നിർദേശം അവഗണിക്കപ്പെട്ടത് അജിത്കുമാറിൻ്റെ ഇടപെടൽ മൂലമാണെന്ന് അന്നത്തെ ഡിവൈഎസ്പിയും മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് എസ്ഐടി അന്വേഷണം എഡിജിപിയിലേക്കും നീണ്ടതെന്നാണ് വിവരം.

SCROLL FOR NEXT