തങ്കച്ചൻ Source: News Malayalam 24x7
KERALA

പുൽപ്പള്ളി കള്ളക്കേസിൽ കുടുക്കിയ സംഭവം: പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് കേസുമായി ബന്ധമുണ്ടെന്ന് പൊലീസ്; തങ്കച്ചൻ്റെ മൊഴി രേഖപ്പെടുത്തി

സംഭവത്തിൽ ഡിസിസിക്കെതിരെ ആരോപണവുമായി തങ്കച്ചൻ രംഗത്തെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട്: പുൽപ്പള്ളിയിൽ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് കള്ളകേസിൽ കുടുക്കിയ സംഭവത്തിൽ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. തങ്കച്ചന്റെയും കുടുംബത്തിന്റെയും മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. കേസുമായി ബന്ധമുള്ളവർ പ്രാദേശിക കോൺഗ്രസ് നേതാക്കളെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിൽ ഡിസിസിക്കെതിരെ ആരോപണവുമായി തങ്കച്ചൻ രംഗത്തെത്തിയിരുന്നു. ഡിസിസിയിൽ വിശ്വാസമില്ലെന്നും, കെപിസിസിയിൽ മാത്രമാണ് വിശ്വാസമെന്നും തങ്കച്ചൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. നിലവിൽ ഡിസിസി നേതാക്കളാരും വിളിച്ചിട്ടില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഏഴ് ദിവസത്തിനകം നടപടിയെടുക്കുമെന്ന് സണ്ണി ജോസഫ് ഉറപ്പ് നൽകിയതായും തങ്കച്ചൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പുൽപ്പള്ളി പെരിക്കല്ലൂരിൽ വീട്ടിൽ നിന്ന് ചാരായവും തോട്ടയും പിടിച്ചെടുത്ത കേസിൽ തങ്കച്ചൻ നിരപരാധിയാണെന്ന് മനസിലായത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ച കാനാട്ടുമലയിൽ തങ്കച്ചൻ 17 ദിവസത്തിന് ശേഷം ജയിൽ മോചിതനാകുകയും ചെയ്തു. കോൺഗ്രസിലെ ഗ്രൂപ്പ് പോരിൻ്റെ ഇരയാണ് താനെന്നും, തന്നെ കുറ്റക്കാരനാക്കിയതിൽ ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചന് പങ്കുണ്ടെന്നും തങ്കച്ചൻ നേരത്തെ ആരോപിച്ചിരുന്നു.

ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപ്പള്ളി പൊലീസ്, പ്രാദേശിക കോൺഗ്രസ് നേതാവ് തങ്കച്ചൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. വീട്ടിലെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ അടിയിൽ നിന്ന് കവറിൽ സൂക്ഷിച്ച നിലയിൽ 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തി. എന്നാൽ കർണാടകയിൽ നിന്നും മദ്യം വാങ്ങിയ മരക്കടവ് സ്വദേശി പുത്തൻവീട്ടിൽ പ്രസാദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചൻ നിരപരാധിയാണെന്ന് വ്യക്തമായത്.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഭിന്നതയും വ്യക്തിവൈരാഗ്യവുമുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. എന്നാൽ താൻ നിരപരാധിയാണെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്ന് തങ്കച്ചൻ പറയുന്നു. പൊലീസ് കൃത്യമായി കേസ് അന്വേഷിച്ചിരുന്നെങ്കിൽ തങ്കച്ചൻ ജയിലിൽ ആകില്ലായിരുന്നുവെന്നും കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയാണ് തങ്കച്ചനെന്നും ഭാര്യ സിനി പറഞ്ഞു.

ഒരു മാസം മുൻപ് മുള്ളൻകൊല്ലിയിൽ വച്ച് നടന്ന പാർട്ടി യോഗത്തിൽ ഡിസിസി പ്രസിഡൻറ് എൻ.ഡി. അപ്പച്ചന് മർദ്ദനമേറ്റിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് അന്ന് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഇതിലെ വൈരാഗ്യമാണ് തങ്കച്ചന് എതിരായ കേസിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.

SCROLL FOR NEXT