രാഹുൽ മാങ്കൂട്ടത്തിൽ Source; Social Media
KERALA

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ കേസ്: ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് തെളിവ് ശേഖരിക്കാൻ ക്രൈം ബ്രാഞ്ച്

നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക ആരോപണ കേസിൽ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ തേടാൻ അന്വേഷണ സംഘം. കേസിൽ തെളിവ് ശേഖരണത്തിനായി ക്രൈം ബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക് തിരിക്കും. ഓണാവധിക്ക് ശേഷമാകും അന്വേഷണം സംഘം ബെംഗളൂരുവിലെത്തുക. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രെംബ്രാഞ്ച് എടുത്ത കേസിൽ ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. പുതിയ അന്വേഷണസംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. ഇൻസ്പെക്ടർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ള മറ്റ് സംഘത്തിലുള്ളവർ. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്‌പി ബിനുകുമാറിനായിരുന്നു ആദ്യം അന്വേഷണ ചുമതല ഉണ്ടായിരുന്നത്.

ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചുവെന്ന വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഭിഭാഷകന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്.

SCROLL FOR NEXT