കോട്ടയം: പാലായിൽ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരചിത്രം തെളിയുന്നു. ജോസ് കെ. മാണി എൽഡിഎഫ് സ്ഥാനാർഥിയാകും. ഇത്തവണയും ജോസ് കെ. മാണി- മാണി സി. കാപ്പൻ പോരാട്ടമാണ് പാലയിൽ നടക്കുക. എൻഡിഎ സ്ഥാനാർഥിയായി ഷോൺ ജോർജ് കൂടി മത്സര രംഗത്തേയ്ക്ക് എത്തുമ്പോൾ ശക്തമായ പോരാട്ടം ആകും ഇത്തവണയും പാലായിൽ നടക്കുക. കെ.എം. മാണിയുടെ തട്ടകത്തിൽ കെ.എം. മാണി ഏറ്റവും അധികം തവണ തോൽപ്പിച്ച മാണി സി. കാപ്പനോട് തോറ്റത് ജോസ് കെ. മാണിക്ക് തിരിച്ചടിയായിരുന്നു. ഇത്തവണ കാപ്പനെ തോൽപ്പിച്ച് പ്രതികാരം വീട്ടാനാണ് ജോസ് ഇറങ്ങുന്നത്.
അതേസമയം, മണ്ഡലത്തിലെ വികസന പദ്ധതികളെ ചൊല്ലി ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മിൽ രൂക്ഷമായ വാക്പോര്. എംഎൽഎ എന്ന നിലയിൽ മാണി സി. കാപ്പൻ പരാജയമാണെന്ന് ജോസ് കെ. മാണി വിമർശിച്ചു. അതേസമയം, ജോസ് കെ. മാണിയെ വികസനം മുടക്കിയെന്ന് വിളിച്ചാണ് മാണി സി. കാപ്പൻ തിരിച്ചടിച്ചത്.
"മാണി സാറിനോട് ഞാൻ മൂന്ന് തവണ തോറ്റു. അദ്ദേഹം ചെയ്യുന്ന ഒരു വികസനത്തിനും ഞാൻ തടസം നിന്നിട്ടില്ല. ഇവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് മുഴുവൻ വിഘാതം സൃഷ്ടിക്കുന്നത് ജോസ് കെ. മാണിയാണ്"- എന്നായിരുന്നു മാണി സി. കാപ്പന്റെ പ്രതികരണം. "മാണി സാർ കൊണ്ടുവന്ന പദ്ധതിയുടെ 90 ശതമാനം തീർത്തു, 10 ശതമാനം തീർക്കാത്തതിന് കാരണം ജോസ് കെ. മാണിയാ എന്ന് പറഞ്ഞാൽ എന്‍റെ അപ്പൻ 90 ശതമാനം തീർത്ത പദ്ധതിയെ ഞെരുക്കി കൊല്ലാൻ ഞാൻ ശ്രമിക്കുമോ?" എന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. തെരഞ്ഞെടുപ്പ് അടുക്കും തോറും ഇനിയും വാക്പോര് മുറുകുമെന്നത് തീർച്ചയാണ്.