എറണാകുളം: പാലായിൽ താൻ മത്സരിക്കുമെന്ന് മൈക്ക് പിടിച്ചുവാങ്ങി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചതിൽ വിശദീകരണവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. റോഷി ചോരത്തിളപ്പുള്ള നേതാവാണെന്നും പാലായിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നും ജോസ് കെ. മാണി പറഞ്ഞു. സ്ഥാനാർഥിത്വം തീരുമാനിക്കുക പാർട്ടിയാണ് തീരുമാനിക്കുകയെന്നും ജോസ് കെ. മാണി വ്യക്തമാക്കി. എല്‍ഡിഎഫ് മധ്യമേഖലാ ജാഥയുടെ ഭാഗമായി ഇന്ന് കോതമംഗലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
‘‘റോഷി അഗസ്റ്റിൻ കേരള കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിൽ നിന്നു വളര്‍ന്നു വന്ന ആളാണ്. ആ ചോരത്തിളപ്പ് ഇപ്പോഴുമുണ്ട്. മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ? മത്സരിക്കുന്നതിൽ എന്റേതാണെങ്കിലും മറ്റ് എംഎൽഎമാരുടെ കാര്യമാണെങ്കിലും പാർട്ടി ആലോചിച്ച് തീരുമാനിക്കും. എന്റെ കയ്യിൽ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍ വേണ്ട. റോഷിയുമായുള്ളത് സഹോദരതുല്യമായ ബന്ധമാണ്", ജോസ് കെ. മാണി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പാലായിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അടിമാലിയിൽ വച്ചാണ് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. എന്നാൽ ഉടൻ അദ്ദേഹത്തിൽ നിന്ന് മൈക്ക് വാങ്ങിയശേഷം ‘ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കും. അത് പാർട്ടിയുടെ തീരുമാനമാണെന്നും സമയത്ത് പ്രഖ്യാപനം നടത്തുമെന്നും റോഷി പ്രഖ്യാപിക്കുകയായിരുന്നു.