തിരുവനന്തപുരം: ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജനത്തിരക്കിൽ ഹൈക്കോടതിയുടെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. വരും ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കും. പാതിവഴിയിൽ ഭക്തർ മടങ്ങിപ്പോയ സംഭവത്തിൽ പശ്ചാത്താപം ഉണ്ട്. നിലയ്ക്കലും പമ്പയിലും നിയന്ത്രണങ്ങൾ അല്ല, ക്രമീകരണങ്ങൾ വരും. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ മാത്രം വെയിറ്റ് ചെയ്യേണ്ടി വരും. അതിൽ കൂടുതൽ അയ്യപ്പഭക്തന്മാരെ നിർത്താൻ പാടില്ല. പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ ആറ് മാസം മുൻപേ തീരുമാനങ്ങൾ എടുത്തു, പക്ഷെ നടപ്പാക്കി തുടങ്ങിയിരുന്നില്ലെന്നും ജയകുമാർ പറഞ്ഞു.
ഒരു ലക്ഷത്തിലധികം ആൾക്കാർ അവിടെ എത്തരുത്, അത്രയും ആൾക്കാരെ മാത്രമേ ആ സ്ഥലത്തു ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂവെന്ന് ജയകുമാർ അറിയിച്ചു. കാനനപാതയിലൂടെ വരുന്നവർ നേരിട്ട് ക്യൂവിൽ ചേരുന്നു. അപ്പോൾ ആൾക്കാരുടെ എണ്ണം വർദ്ധിക്കുന്നു. ആദ്യദിവസം തന്നെ ഇത്രയും ആൾക്കാരെ പ്രതീക്ഷിച്ചില്ല. അയ്യപ്പൻ തന്നെ കാണിച്ച് തന്നതാണ്, നിയന്ത്രിച്ചില്ലെങ്കിൽ അനിഷ്ടങ്ങൾ സംഭവിക്കും. പമ്പയിലെ ക്രമീകരണം ശക്തിപ്പെടുത്തും. കാനനപാതയിലൂടെ വരുന്നവരെ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടില്ലെന്നും ജയകുമാർ പറഞ്ഞു.
ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജനത്തിരക്കിൽ ദേവസ്വം ബോർഡിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എന്തിനാണ് ഇത്രയും ആളുകളെ ശബരിമലയിലേക്ക് കയറ്റുന്നതെന്നായിരുന്നു ദേവസ്വം ബെഞ്ചിന്റെ ചോദ്യം. തിരക്ക് ഒഴിവാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. വിഷയത്തിൽ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.