തിരുവനന്തപുരം: കോൺഗ്രസിൽ ഉയർന്ന മുഖ്യമന്ത്രി ചർച്ച തള്ളി കെ. മുരളീധരൻ. കോൺഗ്രസിലെ മുഖ്യമന്ത്രി പാർട്ടി എടുക്കേണ്ട തീരുമാനമാണെന്നും, ഇപ്പോൾ അത്തരം ചർച്ചകളിലേക്ക് പോകുന്നത് ശരിയല്ലെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
വിശ്വസിച്ച് ഭരണം ഏൽപ്പിക്കുമ്പോൾ, നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പദവിയെ കുറിച്ച് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ്. തിരുവനന്തപുരം ജില്ലയിൽ താമര വിരിയുമോ എന്ന് പറയാൻ താൻ ജോത്സ്യനല്ല എന്നും യുഡിഎഫ് നൂറിലേറെ സീറ്റ് നേടുമെന്ന് ഉറപ്പാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
വട്ടിയൂർക്കാവിലെ നേതാക്കളിൽ അല്ല ജനങ്ങളിലാണ് എൻ്റെ പൂർണ പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു. ക്യാപ്റ്റൻ പ്രയോഗം മുതൽ മുഖ്യമന്ത്രിയുടെ അസ്ഥാനത്തുള്ള പ്രയോഗം വരെ യുഡിഎഫിന് നേട്ടമായെന്നും കെ. മുരളീധരൻ പറഞ്ഞു. ഇത്തവണത്തെ മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകുമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ പ്രതികരണമാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയത്.
ഷിയാസിനെ തള്ളി പറഞ്ഞ് എം. ലിജുവും രംഗത്തെത്തിയിരുന്നു. ഷിയാസ് എറണാകുളം ഡിസിസി പ്രസിഡൻ്റാണ്. സ്വാഭാവികമായും പ്രാദേശിക വികാരത്തിൻ്റെ അടിസ്ഥാനത്തിലാകും ഇത്തരത്തിൽ അഭിപ്രായം പറഞ്ഞത്. നമുക്ക് അടുപ്പമുള്ള ആളുകൾ മുഖ്യമന്ത്രിയാകണമെന്ന താത്പര്യം എല്ലാവർക്കുമുണ്ടാവും. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ലിജു പറഞ്ഞിരുന്നു.