KERALA

ഇത് സംഘനൃത്തമാണ്.. സിംഗിളായി നൃത്തം ചെയ്യരുത്, ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ആര് ചെയ്താലും ശരിയല്ല: കെ. മുരളീധരൻ

സിപിഐഎമ്മിനെ പോലെ കോൺഗ്രസിൽ വ്യക്തി ആരാധനയില്ലെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. കെ.സി. വേണുഗോപാലിനെ കുറിച്ച് നല്ല വാക്ക് പറയുന്നതിൽ പ്രശ്നമില്ല. എന്നാൽ പരസ്യമായി ഇങ്ങനെ എന്തിനാണ് പ്രതികരിക്കുന്നതെന്നും കെ. മുരളീധരൻ ചോദിച്ചു. തർക്കങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. എല്ലാം നാലാം തീയതി കഴിഞ്ഞു തീരുമാനിക്കാം. യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"കേരളത്തിൽ യുഡിഎഫ് ജയിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എത്ര സീറ്റുകൾ ലഭിക്കുമെന്നത് തെരഞ്ഞടുപ്പ് വിധി വന്നതിന് ശേഷമേ അറിയാൻ കഴിയു. ഇത് സംഘനൃത്തമാണ്. എല്ലാരും ഒന്നിച്ച് നൃത്തം ചെയ്യേണ്ട സമയത്ത് ആരും സിംഗിളായി നൃത്തം ചെയ്യരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഞാൻ എല്ലാവരേയും ഓർമിപ്പിക്കുകയാണ്.

എതെങ്കിലും ആളുകളെ അനുകൂലിച്ച് ഇപ്പോൾ പോസ്റ്റിടേണ്ട ആവശ്യമില്ല. അതി ആര് ചെയ്താലും ശരിയല്ല. അതിനെല്ലാം നടപടി ക്രമങ്ങളുണ്ട്. ആളുകൾ പലതും പറയും. നടപടിക്രമങ്ങൾ അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. സിപിഐഎമ്മിനെ പോലെ കോൺഗ്രസിൽ വ്യക്തി ആരാധനയില്ല. ടീം യുഡിഎഫ് ആണ്. ഹൈക്കമാൻഡ് ആണ് ഫൈനൽ തീരുമാനം പറയുന്നത്. ഹൈക്കമാൻഡ് പറയുന്നത് എന്തായാലും അംഗീകരിക്കും. അനാവശ്യ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്", കെ. മുരളീധരന്റെ വാക്കുകൾ.

രമേശ് ചെന്നിത്തലയ്ക്കായി ആദ്യം ശബ്ദമുയർത്തിയ കെ. സുധാകരൻ കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചതോടെയാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും വീണ്ടും തുടക്കമായത്. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കളും അണികളും രം​ഗത്തെത്തിയിരുന്നു. കെ.സി. വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ. സുധാകരൻ്റെ പോസ്റ്റിൽ അതൃപ്തി പരസ്യമാക്കിയാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രം​ഗത്തെത്തിയത്. സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അസമയത്താണെന്നും നിലപാട് പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

SCROLL FOR NEXT