തിരുവനന്തപുരം: രാഹുലിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എംഎൽഎ സ്ഥാനത്ത് കടിച്ചുതൂങ്ങണോ എന്ന് രാഹുൽ തീരുമാനിക്കണം. സ്ഥാനം രാജിവെക്കാനുള്ള അവകാശം രാഹുലിന് ഉണ്ട്. അത് വേണോ വേണ്ടയോ എന്ന് അയാൾ തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. രാഹുൽ യുഡിഎഫ് ആണ് കോൺഗ്രസുമാണ്. രാഹുലിനെ എംഎൽഎയാക്കിയത് കോൺഗ്രസ് ആണ്. സ്ഥാനാർഥിയായക്കിയത് ഞങ്ങളാണ്. അതുകൊണ്ട് നടപടി ഞങ്ങൾ സ്വീകരിച്ചുവെന്നും മുരളീധരൻ വ്യക്തമാക്കി.
ഗൗരവം മനസിലാക്കി തന്നെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഇനിയും പരാതികൾ വന്നാൽ മൂന്നാംഘട്ട നടപടി ഉണ്ടാകും. രാഹുലിനെതിരെ ഇതുവരെ റിട്ടൻ കമ്പ്ലെയ്ൻ്റ് വന്നിട്ടില്ല. ഇനിയും പരാതി വന്നാൽ മൂന്നാംഘട്ട നടപടി ഉണ്ടാകും. ഒന്നാംഘട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. രണ്ടാമതായി സസ്പെൻഷൻ നടപടി സ്വീകരിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
സസ്പെൻഷൻ സ്ഥിരം ഏർപ്പാടല്ല. കൂടുതൽ ശക്തമായ നടപടിയിലേക്ക് പാർട്ടിക്ക് പോകാൻ മടിയില്ലെന്നും മുരളീധരൻ അറിയിച്ചു. പാലക്കാട് പരാജയഭീതി ഞങ്ങൾക്കില്ല. ഉപതെരഞ്ഞെടുപ്പ് ഇവിടെ വിഷയം. വെറുതെ നോക്കിനിൽക്കാൻ സാധിക്കില്ല. അതിൻ്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മാങ്കൂട്ടത്തിലിന് വിശദീകരണം നൽകാനുള്ള സമയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ ആക്രമണം ആരും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, എം. ആർ. അജിത് കുമാറിനെതിരായ ഡിജിപി റിപ്പോർട്ട് പുറത്തു വരുന്നതിൽ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര അസ്വസ്ഥതയെന്നും കെ. മുരളീധരൻ ചോദ്യമുന്നയിച്ചു. സ്വന്തം കാര്യം ഒപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വളരെ ദൗർഭാഗ്യകരമായ നടപടിയാണിത്. പ്രതിപക്ഷം ശക്തമായി പ്രതികരിക്കും. പൂരം കലക്കിയത് ബിജെപിക്ക് വിജയിക്കാൻ വേണ്ടി തന്നെയാണ് എന്ന് സത്യം പുറത്തുവന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.