പാലക്കാട്: പാലക്കാട് കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകും. സ്ഥാനാർഥിയാകണം എന്ന നിർദേശം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുരളീധരനെ അറിയിച്ചു. കെപിസിസി നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് ഇന്ന് വൈകിട്ട് മുരളിയെ തീരുമാനം അറിയിച്ചത്. മൂവാറ്റുപുഴയിലെ പുതുയുഗ യാത്രയ്ക്കിടെ വി.ഡി. സതീശനുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് മുരളീധരനോട് സ്ഥാനാർഥിയാകാൻ ആവശ്യപ്പെട്ടത്.
വട്ടിയൂർക്കാവിലും ഗുരുവായൂരിലും മുരളീധരനെ പരിഗണിക്കുന്നതിനിടയിലാണ് പുതിയ തീരുമാനം. വി.കെ. ശ്രീകണ്ഠൻ എംപി അടക്കമുള്ളവരുടെ ആവശ്യപ്രകാരമാണ് മുരളീധരന്റെ സ്ഥാനാർഥിത്വം. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ മുരളിയുടെ പേരും ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്. പാലക്കാട് ജില്ലയിലെ കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ മുരളീധരൻ്റെ സ്ഥാനാർഥിത്വം സ്വാഗതം ചെയ്തിട്ടുണ്ട്.
നേരത്തെ 2024ൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴും മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യമുയർന്നിരുന്നു.