തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾ പരിഹരിച്ചെന്നും എല്ലാം ശുഭമായി അവസാനിപ്പിച്ചുവെന്നും മുതിർന്ന നേതാവ് കെ. സുധാകരൻ. ന്യായമായ എല്ലാ പ്രശ്നങ്ങളും ഉൾക്കൊണ്ടുകൊണ്ട് പരിഹാരം ഉണ്ടാക്കി. ചെന്നിത്തലയുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടു എന്നാണ് വിശ്വാസം. ചെറിയൊരു പോരായ്മ ഉണ്ടെന്ന് തോന്നുന്നതായും അത് വഴിയേ പരിഹരിക്കുമായിരിക്കുമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംതൃപ്തനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കെ. സുധാകരനെ കാണുന്നത് എപ്പോഴും സംതൃപ്തി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
മുഖ്യമന്ത്രി തർക്കത്തിനൊടുവിൽ ആഭ്യന്തര വകുപ്പ് നൽകുമെന്ന ഉറപ്പുനൽകിയാണ് രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചത്. അരമണിക്കൂറോളം നീണ്ട വി.ഡി സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.
അതേസമയം, കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കാനായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ദീപാ ദാസ് മുൻഷിയും കെസിസിസി ആസ്ഥാനത്തെത്തിയിട്ടുണ്ട്. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, എം.കെ. മുനീർ എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.