ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനുറച്ച് കെ. സുധാകരൻ. കേരളാ ഹൗസിൽ നിന്നും എൻഎൽസി (നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്) വാങ്ങാൻ കെ. സുധാകരൻ്റെ നിർദേശം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് എൻഎൽസി വാങ്ങുന്നത്. സുധാകരൻ്റെ സ്‌റ്റാഫംഗങ്ങൾ കേരളാ ഹൗസിൽ എത്തി.
കെ. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയാകുമോ, സ്വതന്ത്ര സ്ഥാനാർഥിയാകുമോ എന്നതിലാണ് ഉദ്വേഗം നിലനിൽക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം അക്കാര്യത്തിൽ തീരുമാനമായേക്കും. എഐസിസി പുറത്തിറക്കുന്ന പട്ടികയിൽ കെ. സുധാകരൻ്റെ പേര് ഇല്ലെങ്കിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും. മണ്ഡലത്തിൽ ചെറു ഗ്രൂപ്പുകളായി യോഗങ്ങൾ വിളിക്കാനും സുധാകരൻ നിർദേശിച്ചിട്ടുണ്ട്.
കണ്ണൂരിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ. സുധാകരൻ കടുത്ത പ്രതിഷേധത്തിലേക്ക് ഒരുങ്ങുന്നതായാണ് സൂചന. ഇന്ന് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ തുറന്നു പറയാനാണ് നീക്കം. സുധാകരന്റെ പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തെ അനുനയിപ്പിക്കാൻ വീണ്ടും രമേശ് ചെന്നിത്തലയെ കോൺഗ്രസ് ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയിരുന്നു.