കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലിക്കിനെതിരെ കാപ്പ ചുമത്തിയേക്കും. റിമാന്‍ഡ് കാലാവധി കഴിഞ്ഞ ശേഷമാകും കാപ്പ ചുമത്തുക. നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ്. അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നീക്കം.
കഴിഞ്ഞ ദിവസമാണ് അനൂപ് മാലിക്കിനെ പൊലീസ് റിമാന്‍ഡ് ചെയ്തത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ച് ശേഖരിക്കുന്നതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യം മാത്രമാണെന്നാണ് പൊലീസ് നിഗമനം.
നിയമങ്ങളൊന്നും പാലിക്കാതെയാണ് അനുപ് മാലിക് സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണവും ശേഖരണവും നടത്തിയത്. 2016 ലെ പൊടിക്കുണ്ട് സ്‌ഫോടനത്തില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. എന്നാല്‍ ഇത്തവണ അനൂപ് മാലിക് എന്ന അനൂപ് കുമാറിന്റെ കണക്കുകൂട്ടലുകതള്‍ പാളി.
വാടക വീടിന്റെ ഉടമസ്ഥരെയും നാട്ടുകാരെയുമെല്ലാം കബളിപ്പിച്ച് ശേഖരിച്ചുവച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഉറ്റ ബന്ധുവായ മുഹമ്മദ് അഷാമിന്റെ ജീവന്‍ തന്നെ നഷ്ടമായി. നാടെങ്ങും പൊലീസ് വല വിരിച്ചതോടെ കര്‍ണാടകയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി കാഞ്ഞങ്ങാട്ടെ സുഹൃത്തിന്റെ വീട്ടിലെത്തി. ഇവിടെ നിന്ന് കാറില്‍ കേരളം വിടാനായിരുന്നു പദ്ധതി.
പ്രതി ഉപയോഗിച്ചിരുന്ന നാല് ഫോണുകളും ട്രേസ് ചെയ്ത പൊലീസ് പക്ഷേ ആ പദ്ധതി പൊളിച്ചു. കണ്ണപുരം പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ കച്ചവടമായിരുന്നു ലക്ഷ്യമെന്ന് അനൂപ് മാലിക് സമ്മതിച്ചു. വരാനിരിക്കുന്ന ഉത്സവകാലത്തേക്ക് വേണ്ടി നേരത്തെ തന്നെ പടക്കം തയാറാക്കുകയായിരുന്നെന്നും അനധികൃതമായി അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
25 വര്‍ഷത്തിലേറേയായി ഈ മേഖലയിലുള്ള അനൂപ് മാലിക്കിന് കണ്ണൂര്‍ ജില്ലയിലും പുറത്തുമായി നിരവധി ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. വലിയ കച്ചവടം ലക്ഷ്യമിട്ടാണ് അനൂപ് മാലിക് നേരത്തേ സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നത്. സ്ഥിരമായി അധിക കാലം ഒരിടത്ത് തന്നെ തുടരാതിരിക്കുന്നതാണ് ഇയാളുടെ ശീലം. നിലവില്‍ ഇത്രയും കാര്യങ്ങളാണ് വ്യക്തമായിട്ടുള്ളതെങ്കിലും തുടരന്വേഷണം ഗൗരവമായി കാണുകയാണ് പൊലീസ്.