സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ രൂക്ഷ പ്രതികരണവുമായി ഡോ. സൗമ്യ സരിന്‍. തോറ്റ എംഎല്‍എയോട് ഗുളിക കഴിക്കാന്‍ മറക്കരുതെന്ന അധിക്ഷേപ കമന്റിനെതിരെയാണ് സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് സ്ഥാനാർഥിയായിരുന്ന പി. സരിന്‍ തെരഞ്ഞെടുപ്പില്‍ തോറ്റത് പകല്‍വെളിച്ചത്തിലായിരുന്നെന്ന് സൗമ്യ സരിന്‍ പ്രതികരിച്ചു. ആര്‍ക്കും ഒന്നും കലക്കാന്‍ ഒരു ഗുളികയും സരിന്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ലെന്നും സൗമ്യ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പാലക്കാട് എതിർസ്ഥാനാർഥിയായി മത്സരിച്ച സിപിഐഎം നേതാവ് ഡോ. സരിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണങ്ങൾ ഉയർന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഭാര്യ ഡോ. സൗമ്യ സരിന്റെ ഫേസ്ബുക് പേജിലും പലരും അധിക്ഷേപവുമായി എത്തിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി സൗമ്യ സരിൻ രംഗത്തെത്തിയിരിക്കുന്നത്.
സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം-
'തോറ്റ എംഎൽഎ'- ശരിയാണ്. എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്.
ഒന്നല്ല, രണ്ടു തവണ. രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ.
പക്ഷെ ഒരു വ്യത്യാസമുണ്ട്.
തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ.
മാന്യമായി.
തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ!
എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ.
അതുകൊണ്ട് ഈ തോൽവിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!
ഇനി ഗുളിക.
മൂപ്പര് അധികം കഴിക്കാറില്ല. വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും!
പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല!
ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം!
അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ?
വിട്ടു പിടി ചേട്ടാ.
സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്!