കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്ക് നോട്ടീസ്. പുനരന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക സംഘം നോട്ടീസ് നൽകിയത്. സിപിഐഎം അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിന്മാർക്കാണ് നോട്ടീസ് നൽകിയത്.
ഇന്ന് ചേർന്ന എസ്ഐടിയുടെ ആദ്യ യോഗത്തിൽ തന്നെ നിർണായകമായ നീക്കത്തിലേക്കാണ് എസ്ഐടി കടന്നിരിക്കുന്നത്. അതിൻ്റെ ഭാഗമായി ഇടതു സൈബർ ഗ്രൂപ്പ് അഡ്മിന്മാർക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ, റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടർ എന്നീ ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർ മൂന്ന് ദിവസത്തിനകം എസ്ഐടിയുടെ മുന്നിലെത്തി മൊഴി നൽകണമെന്നാണ് അറിയിച്ചിരിക്കുന്നത്.
വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുണ്ടായിരുന്നത്. ഈ സന്ദേശം പെട്ടെന്ന് തന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഐഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിൻ്റെ ആരോപണം.