വയനാട്: കള്ളാടി മണ്ണിടിച്ചില്‍ അപകടത്തിൽ കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയത് മെയ് 26നും ജൂണ്‍ നാലിനുമാണ്. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്നും കമ്പനിയോട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതു ജനങ്ങളെയും ഒഴിപ്പിക്കണം എന്നും നിര്‍ദ്ദേശിച്ചു.
അപകടത്തിന് തലേദിവസവും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് സർക്കാർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പാരിസ്ഥിതിക അനുമതി വ്യവസ്ഥ കമ്പനി പാലിച്ചോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ദുരന്തത്തിന് കാരണമായ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഉറപ്പാക്കണമെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.