KERALA

ആചാരലംഘനത്തിന് കൂട്ടുനിന്നു, പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി; തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ ഗുരുതര പരാമർശങ്ങൾ

അറസ്റ്റ് നോട്ടിലാണ് തന്ത്രിക്കെതിരെ ഗുരുതര പരാമർശങ്ങളുള്ളത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് എതിരെ അറസ്റ്റ് നോട്ടിൽ ഗുരുതര പരാമർശങ്ങൾ. സ്വർണക്കൊള്ള കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. കട്ടിള പാളിയിലെ സ്വർണം, പ്രഭാപാളി എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല, ആചാര ലംഘനത്തിന് കൂട്ടുനിന്നു. ഒന്നും ഒൻപതും പത്തും പ്രതികൾക്ക് ഒപ്പം ലാഭം ഉണ്ടാക്കാനും കൂട്ടുനിന്നു എന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്.

അതേസമയം, താൻ നിരപരാധി ആണെന്നും, തന്നെ കുടുക്കിയതാണ് എന്നും കണ്ഠരര് രാജീവര് ആവർത്തിച്ച് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് തന്ത്രി കണ്ഠരര് രാജീവരരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കണ്ഠരര് രാജീവരും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അടുത്ത സുഹൃത്തുക്കളെന്ന് പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തിന്റെ കണ്ടെത്തിയിരുന്നു. പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചിരുന്നു. 2018 മുതല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവരാണ്.

കണ്ഠരര് രാജീവരുടെ ബന്ധുവും ഇപ്പോഴത്തെ ശബരിമല തന്ത്രിയുമായ കണ്ഠരര് മോഹനര് ആണ് കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധൻ്റെ ജുവല്ലറിയുടെ ഉദ്ഘാടനത്തിന് പ്രത്യേക പൂജ നടത്താനായി പോയത് എന്നും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് കൊടുത്തത്. എ. പത്മകുമാറും കണ്ഠരര് രാജീവരും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിലേത് എന്ന നിഗമനത്തിലേക്കാണ് ഈ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്.

SCROLL FOR NEXT